ഡൽഹി: ഓപ്പറേഷന് ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്ബനികളും രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ ആണ് ശ്രമം തുടരുന്നത്.
ഇന്ത്യന്‍ വ്യോമസേനകൂടി ഓപ്പറേഷന് ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് ലഭിക്കും.നിലവിൽ രക്ഷാ പ്രവര്‍ത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ എത്തിത്തുടങ്ങും.
നേരത്തെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 3 വിമാനങ്ങളാണ് ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നത് എങ്കിലും കൂടുതല്‍ വിമാനങ്ങളില്‍ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തിരിച്ചെത്തിക്കും. കിയവില്‍ നിന്ന് ട്രൈന്‍ മാര്‍ഗം എത്തിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുമ്പോൾ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എംബസി നിര്‍ദ്ദേശപ്രകാരം കിഴക്കന്‍ മേഖലകളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് എത്തുന്നുണ്ട്.